Monday, August 17, 2009

വന്ധ്യയാം ഒരു മയില്‍‌പ്പീലി - (കവിത) - രചന : ടി.കെ.മാറിയിടം

കവിത എനിക്കെന്നും കാല്പനികതയെ വരയ്ക്കുന്ന ക്യാൻവാസ് ആയിരുന്നു. ഗൃഹാതുരത്വത്തിന്റെ പഴയ പുസ്തക താളുകൾക്കിടയിൽ സൂര്യവെളിച്ചമേൽക്കാതെ ഞാൻ സൂക്ഷിച്ചു വച്ച എന്റെ മയിൽപ്പീലി അന്ന് പ്രസവിച്ചിരുന്നു... അത് കണ്ട ഞാൻ ഒരു പാട് ചിരിച്ചിരുന്നു..  ഒരു പക്ഷെ നിങ്ങളും...

"വന്ധ്യയാം ഒരു മയിൽപ്പീലി "


അന്ന്:


അന്നെന്‍ മയില്‍‌പ്പീലി പെറ്റിരുന്നു...
അന്ന് ഞാന്‍ പൊട്ടിച്ചിരിച്ചിരുന്നു
അന്നെന്‍ മഴ വില്ലിനായിരം വര്‍ണങ്ങള്‍
നെയ്യാനെനിക്ക് കഴിഞ്ഞിരുന്നു....

അന്നെനിയ്ക്കാന കളിക്കുവാന്‍ കൂട്ടിനായ്‌
മുത്തചഛനുണ്ടായിരുന്നു;
അന്നെന്റെ കാതില്‍ കഥകളോതിത്തരാന്‍
മുത്തശ്ശിയുണ്ടായിരുന്നു

അന്നെന്‍ കിനാക്കളില്‍ യക്ഷഗന്ധര്‍വ്വന്മാ-
രെന്നെപ്പുണര്‍ന്നു ചുംബിച്ചിരുന്നു....!
അറബിക്കഥയിലെ റാണിമാരെന്‍ കാതില്‍
നൂപുര ധ്വനികള്‍ പൊഴിച്ചിരുന്നു ...!
അവരുടെയന്ത:പ്പുരങ്ങളിലെത്തുവാ -
നവരൊത്തു നര്‍ത്തന ലീലകളാടുവാന്‍;
മാന്ത്രിക കമ്പളമേറി ഞാന്‍ നിത്യവും
ഏഴാം കടലും കടന്നിരുന്നു.....!
അന്നെന്റെയുമ്മറത്തുതിരുന്ന പുതു മഴയി-
ലാലിപ്പഴങ്ങള്‍ പതിച്ചിരുന്നു...
അവയെന്റെ രസനയില്‍ തണുവായലിഞ്ഞപ്പോൾ
ഞാനാകെ മഴയില്‍ കുളിച്ചിരുന്നു...
മഴ പോയി മാനം തെളിഞ്ഞാലുമാന്നെന്റെ
തൊടിയില്‍ ഇലഞ്ഞികള്‍ പെയ്തിരുന്നു...
അന്നെന്റെ പുഞ്ചിരിയില്‍ നൂറു നൂറർഥങ്ങള്‍
നിങ്ങൾക്ക് മെനയാന്‍ കഴിഞ്ഞിരുന്നു...


അന്നെന്‍ മയില്‍‌പീലി പെറ്റിരുന്നു..
അന്ന് ഞാന്‍ പോട്ടിച്ചിരിച്ചിരുന്നു...
അന്നെന്‍ മഴവില്ലിനായിരം വര്‍ണ്ണങ്ങള്‍
നെയ്യാനെനിക്ക് കഴിഞ്ഞിരുന്നു..

അന്നെന്റെ യാനത്തിലുടനീളമമ്പിളി
അമ്മാവനെന്നൊപ്പമോടി വന്നു...
പാതയോരത്തെ മരങ്ങളെല്ലാമന്ന്
പിന്നോക്കമോടിയകന്നിരുന്നു....
അന്നെന്റെ തൊടിയില്‍ ചിലച്ചു പൊന്‍ തത്തകള്‍ ,
മച്ചിന്‍ സ്വകാര്യതയില്‍ മന്ത്രിച്ചു പ്രാവുകള്‍
കാവിന്റെയപ്പുറം വന്‍ മരച്ചില്ലയില്‍
കതിരുകാണാക്കിളി കേണിരുന്നു..!


അന്നെന്‍ മയില്‍‌പ്പീലി പെറ്റിരുന്നു....
അന്ന് ഞാന്‍ പൊട്ടിച്ചിരിച്ചിരുന്നൂ...
അന്നെന്‍ മഴവില്ലിനായിരം വര്‍ണങ്ങള്‍
നെയ്യാനെനിക്ക് കഴിഞ്ഞിരുന്നൂ....
അന്ന് ഞാന്‍ ചേമ്പിലയ്ക്കുള്ളിൽ മണല്‍ നിറയ് -
ച്ചരുവിയിലൂടെയൊഴുക്കി വിട്ടു....
വയല്‍ വരമ്പത്തൂടെയതിനോപ്പമോടുവാ-
നൊരു‌ കൂട്ടുകാരിയുണ്ടായിരുന്നൂ....
അവളൊത്ത് മണ്ണപ്പം ചുട്ടതും,
പ്ലാവിലക്കുമ്പിളില്‍ കഞ്ഞി കുടിച്ചതും ,
മാമ്പഴക്കാളനും പായസ്സോമേറെക്കഴിച്ചതും,
തൈമാവിലൂഞ്ഞാലിലാടിക്കളിച്ചതും
കുന്നിക്കുരുമാല്യമവളെയണിയിച്ചതും,
അന്നിന്റെയുമ്മറത്തായിരുന്നൂ.......
അതിനൊക്കെ സാക്ഷിയായ്‌ വാലിളക്കി-
ചിലച്ചോടുന്നൊരണ്ണാനും,
പോക്ക് വെയിലും മൃതുസ്മേരം
പൊഴിക്കുമാ ചെമ്പകപ്പൂക്കളും
വയലിന്റെ ഹരിതാഭയെന്‍ കാതിലോതിടും ;
കുളിര്‍കാറ്റും അരുവിതന്‍ കളകള ഗീതവും,
കോകില സ്വനവുമുണ്ടായിരുന്നൂ........

അന്നെന്‍ മയില്‍പ്പീലി പെറ്റിരുന്നൂ ......
അന്ന് ഞാന്‍ പൊട്ടിച്ചിരിച്ചിരുന്നൂ...
അന്നെന്‍ മഴവില്ലിനായിരം വര്‍ണ്ണങ്ങള്‍
നെയ്യാനെനിക്ക് കഴിഞ്ഞിരുന്നൂ.....

ഇന്ന്:

വ്യവസായ നഗരത്തിൻ, കോണ്‍ക്രീറ്റ് ഗുഹയിലെ,
'എ/സി യുതിര്‍ക്കുന്ന കുളിരില്‍....!
"ഹോട്ട് ഡ്രിങ്ക്സ് ഓണ്‍ റോക്ക് "
എന്‍ പ്രജ്ഞയില്‍ പടരുമ്പോള്‍
ഞാന്‍ എന്നിലേക്ക്‌ ചുരുങ്ങീ.......!!!
"ഹിപ്പോക്രാറ്റ്‌" എന്ന കുപ്പായം ധരിച്ചു ഞാന്‍,
അന്നിന്റെ വര്‍ണ്ണങ്ങള്‍ മങ്ങീ....!
ചിരിയെന്ന കഴിവെനിക്കോർമ്മയില്‍ മാത്രമായ്‌ ;
സൌഹൃദംവാക്കില്‍ ചുരുങ്ങി...
മത്സരയോട്ടത്തില്‍ എപ്പോഴോ വിസ്മ്രുതം
സ്വപ്‌നങ്ങള്‍ സൂക്ഷിച്ച പെട്ടി.............;
ഏറെ നാളായ്തുറക്കാത്തൊരാ പേടകം
എന്തോ...തിരയാന്‍ തുറന്നൂ.....
പഴമ ഗന്ധിക്കുന്ന വ്യഥകള്‍ക്കിടയിലായ്
അത്ഭുതം..!! കണ്ടു ഞാന്‍ നിന്നെ..........!!
എങ്ങോ...കളഞ്ഞു പോയെന്ന് കല്പിച്ചൊരാ,
കൊച്ചു സമ്പാദ്യ ച്ചിമിഴില്‍....;
കണ്ടു ഞാന്‍ നിന്നെ എന്‍ആകെ സമ്പാദ്യമായ് .......
ഒരു മയിൽ പീലിയാം നിന്നെ.............!
"വന്ധ്യയാം..........ഒരു മയിൽ പീലിയാം .....നിന്നെ...."
വന്ധ്യയാം.... ഒരു.....മയിൽ പീലിയാം .....നിന്നെ......!


                                                                        

No comments:

Post a Comment