Saturday, July 8, 2017

നർമ കവിതകൾ ; -രചന : - ടി.കെ. മാറിയിടം





1) പൊയ്മുഖധാരികൾ !












വലങ്കാലിലെ ചെളി
ഇടങ്കാൽ കൊണ്ടും , തുടർ-
ന്നിടങ്കാൽ മുട്ടിൽ നിന്നും
വലത്തേ പാദം കൊണ്ടും
തുടച്ചും പുരട്ടിയും
ഉണങ്ങുന്തോറും തേച്ചും
നടിക്കാം മായ്ക്കുമ്പോലെ
മറയ്ക്കാം കാൽമാറ്റത്തെ....!

എന്നിട്ടും പാദം രണ്ടും 
'ശുദ്ധ'മായില്ലെന്നാകിൽ
പാണികൾ രണ്ടുണ്ടല്ലോ
സ്വന്തമാക്കുവാനെന്തും !
ദക്ഷിണാംഗുലികളും
വാമഹസ്തവും തമ്മിൽ
ധാരണയുണ്ടെന്നാകിൽ
കൈമാറാം കളങ്കത്തെ....!



'ശുദ്ധ'മായില്ലാ കൈകൾ
രണ്ടുമേയെന്നാകിലോ ?
ഒട്ടുമേ ഭയക്കേണ്ട ,
ലജ്ജയും വേണ്ടാ തെല്ലും.
വദനം കുനിച്ചോളൂ ,
സ്വീകരിച്ചോളൂ, പിന്നെ
പല്ലിളിച്ചോളൂ, ഒപ്പം
ലോകവുമിളിച്ചോളും ....!


നിന്നിലെ കളങ്കത്തെ
ചൂണ്ടുവാനൊരുങ്ങുന്നോൻ
ചെളിയിൽ മുങ്ങിക്കുളി-
ച്ചീറനായ് നില്പോനല്ലോ....!
നഗ്നനെ നഗ്നൻ ചൂണ്ടി
'നഗ്ന' നെന്നുരയ്ക്കുമ്പോൾ
ആയതിന്നനുഭൂതി
വർണനാതീതം സഖേ ...!

മാനമില്ലെങ്കിൽ എന്തി-
ന്നപമാനത്തെ ഭയം?!..
ആകെ മുങ്ങിയാൽ പിന്നെ
കുളിരില്ലല്ലോ സഖേ....!

--------------------------------------------------------------------------------                   

2) ശരികൾ ........ !

                                                         


ഇന്നലെ :
എൻ ശരിയെനിക്കെന്നും 
നിൻ ശരി നിനക്കെന്നും 
'സുല്ല് ' ചൊല്ലിയ ശേഷം 
നീങ്ങി നാം സമാന്തരം.


ഇന്ന് :
എൻ ശരി നിന്റേതായി ,
നിൻ ശരി എന്റേതുമായ്
'നമ്മുടെ ശരി' യെന്ന് 
മറ്റൊരു ശരിയുണ്ടായ്....!

നാളെ :
നമ്മുടെ ശരിയെന്നാൽ 
'എൻ ശരി' യെന്നായല്ലോ !
നിൻ ശരിയലിഞ്ഞു പോയ് 
'നമ്മുടെ ശരി' ക്കുള്ളിൽ ...!

-----------------------------------------------------------------------------

3 ) മന്ത്രവും തന്ത്രവും !

                                            ചോദ്യം :
മന്ത്രം പഠിച്ചവൻ 
മന്ത്രിയോ തന്ത്രിയോ ?
തന്ത്രം പഠിച്ചവൻ 
തന്ത്രിയോ മന്ത്രിയോ ?

                                           ഉത്തരം :
മന്ത്രം പഠിക്കണം 
തന്ത്രിയായ്  മാറുവാൻ,
തന്ത്രം പഠിക്കണം 
മന്ത്രിയായ് വാഴുവാൻ !

മന്ത്രവും തന്ത്രവും 
ഒരുമിച്ചു നേടുവോൻ 
ആകാം സുമന്ത്രിയോ 
അഥവാ കുതന്ത്രനോ....!   
-------------------------------------------------------------------------------------

           4) ദുർന്യായി  !



ന്യായമന്ന്യായമായ് 
കാണുവോൻ ദുർന്യായി !
അന്ന്യായിയെക്കാളും  
അരസികൻ, താർക്കികൻ  !


കേൾപ്പതിലെല്ലാം ദു-
രർത്ഥം  ഗ്രഹിക്കുവോൻ !
കാണ്മതെല്ലാമവ -
നഹിതം, അസത്യവും !
               
            എൻ ശരിക്കപ്പുറം 
            ശരിയില്ല തെല്ലുമേ !
           എൻ ചെയ്തി തെറ്റാകിൽ 
            ഇനിയില്ല വിശ്വവും !


അന്യായി , ദുർന്യായി
തർക്കം തുടങ്ങുകിൽ
ശീഘ്രം ഗമിച്ചക -
ന്നോളുവിൻ കൂട്ടരേ !

നാളെയിരുവരും
യോജിച്ചു നീങ്ങവേ ,
                                                    ന്യായികൾ നമ്മളോ
                                                    പൊതു ശത്രുവായിടും !!


                                             *******    *******   *******  *********

No comments:

Post a Comment